National
ന്യൂഡൽഹി: എസ്ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കെ.സി. വേണുഗോപാൽ, അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവച്ചു. രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആർ വിഷയം ഉയർത്തി പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്നു പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് യാത്രയയപ്പ് പോലും നൽകാൻ സാധിച്ചില്ലെന്നും അധ്യക്ഷൻ ഭരണ-പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ബിഹാറിലെ പരാജയത്തിൽ പ്രതിപക്ഷം അവശതയിലാണന്ന് ജെ.പി. നഡ്ഡയും പരിഹസിച്ചു.
National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം പുറത്തുവിട്ട വോട്ടുകൊള്ള ആരോപണവും ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണവും ഇന്ന് പാർലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കും.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ ഇന്ത്യ സഖ്യം രാവിലെ നടത്തുന്ന മാർച്ചും പാർലമെന്റിലും പുറത്തും ഈ വിഷയം ഉന്നയിച്ചു പ്രതിപക്ഷം നടത്തുന്ന പ്രതിഷേധവും പ്രശ്നം ദേശീയതലത്തിൽ കോളിളക്കം സൃഷ്ടിക്കും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്ന് ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ലക്ഷത്തിലേറെ വോട്ടുകളുടെ കൊള്ള നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം മൂന്നു ദിവസം കഴിഞ്ഞിട്ടും കമ്മീഷൻ നിഷേധിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ പറഞ്ഞതു നിഷേധിക്കാനാകാത്ത വസ്തുതകളാണെന്നതിനാലാണിത്.
National
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ താന്‍ സംസാരിക്കില്ലെന്ന് ശശി തരൂര്‍. സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെയാണ് ചർച്ചയിൽ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാർട്ടി നിലപാട് തേടിയത്.
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ന് ലോക്സഭയിലും നാളെ രാജ്യസഭയിലുമായി 16 മണിക്കൂർ വീതം ചർച്ചയാണ് തീരുമാനിച്ചത്. പഹൽഗാം ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ച, ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യു.എസ് അവകാശവാദം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിക്കും. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിടും.